തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ഒരുതെളിവുമില്ലെന്നു പറഞ്ഞു കോടതി ജാമ്യം നൽകിയ തന്ത്രിയെ പെരുംകള്ളനെന്നു ആക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരാമർശം പിൻവലിച്ചു പരസ്യമായി മാപ്പുപറയണമെന്നു ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്.
സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം. പെരും കള്ളന്മാർ സിപിഎം നേതാക്കളും മന്ത്രിമാരുമാണ്. ഈ കള്ളന്മാരെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കൊപ്പമാണുള്ളത്. കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നെന്നു കൂടുതൽ വ്യക്തമാവുകയാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള മുൻ സത്യവാങ്മൂലം പിൻവലിച്ച് ആചാരസംരക്ഷണത്തിനും ഭക്തർക്കും അനുകൂലമായ വിധത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ തയാറാകണം. ഇക്കാര്യത്തിൽ സർക്കാർ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നിൽ ബിജെപി ഇന്നു വൈകുന്നേരം അഞ്ചിന് അയ്യപ്പജ്യോതി തെളിയിക്കുമെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ശബരിമല വിഷയത്തിൽ സദ്ബുദ്ധി തോന്നിക്കണമേ എന്നു പ്രാർഥിച്ചുകൊണ്ട് ശബരിമലയുടെ കവാടമായിട്ടുള്ള ചെങ്ങന്നൂരിൽ ഇന്നു അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ 23000 ൽപ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുന്നതുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.